പിഎസ്‌സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപിയുടെ നിർദേശം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്നാണ് എസ്‌ഐടിക്ക് നിർദേശം നൽകിയിരിക്കുന്നത്. അതിവേഗത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് എസ്‌ഐടിയുടെ ശ്രമം. പരീക്ഷാ രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് എസ്‌ഐടി കത്ത് നൽകിയിട്ടുണ്ട്.
പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് ഇതുവരെ 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം അന്വേഷിക്കുക. ഉദ്യോഗാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പരാതി നൽകുന്ന മുഴുവൻ ഉദ്യോഗാർത്ഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടി നീക്കം. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.