
അടിയന്തരാവസ്ഥ കാലത്ത് തടവിൽ കഴിഞ്ഞവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് പശ്ചിമബംഗാൾ സർക്കാർ. ‘പശ്ചിമബംഗ ലോക് തന്ത്ര സേനാനി സമ്മാൻ’ എന്നപേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവർക്ക് പ്രതിമാസം 10,000 രൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
പെൻഷൻ പദ്ധതിയിലൂടെ ജനാധിപത്യം സംരക്ഷിക്കാൻ കടുത്ത പീഡനങ്ങൾ അനുഭവിച്ച ധീരരായ പോരാളികളെ ആദരിക്കുകയാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ഇത്തരം ധീരരായവരുടെ ആദർശങ്ങളിലാണ് പുതിയ സർക്കാർ നിലനിൽക്കുന്നത്. പുതിയ പദ്ധതി പ്രകാരം അടിയന്തരാവസ്ഥ കാലത്ത് തടവിൽ കഴിഞ്ഞ 325 പേർക്ക് ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25-ന് കേന്ദ്ര സർക്കാർ സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കുന്നുണ്ട്. നേരത്തേ രാജ്യത്ത് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവരെ ആദരിക്കുകയും ഇവർക്ക് പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ മാതൃകയിലാണ് ബംഗാളിലെ ബിജെപി സർക്കാരും പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.