പാലക്കാട്: തിരുവോണ ദിനത്തിൽ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭിക്കാതെ മൂന്നര വയസ്സുകാരൻ ദുരിതത്തിലായെന്ന് പരാതി. അപസ്മാര ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അത്യാഹിത വിഭാഗത്തിലടക്കം ചികിത്സ നൽകാൻ ഡോക്ടർമാർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറും ഇല്ലാതിരുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ആംബുലൻസ് ലഭിക്കാൻ ഏറെ വൈകി. ഒടുവിൽ ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് ഐ.സി.യു ആംബുലൻസിൽ കുട്ടിയെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ചികിത്സ ആവശ്യമായ സമയത്ത് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് നാട്ടുകാരുടെയും രോഗികളുടെ ബന്ധുക്കളുടെയും ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അട്ടപ്പാടിയിലെ പ്രതിഷേധക്കാരുടെ ആവശ്യം.