
തലസ്ഥാനത്ത് നാളെ തുടങ്ങുന്ന പൊലീസ് കായിക മേളയുടെ നടത്തിപ്പിനായ പണം പിരിച്ച സംഭവത്തിൽ നടപടിയുമായി ഡിജിപി. വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർ ഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും പണം കണ്ടെത്താനായിരുന്നു തീരുമാനം. ഇത് എസ്പിമാരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ്ഡിവിഷുകളിൽ പണപ്പിരിവ് നടത്തി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ഹിമേന്ദ്രനാഥിൻെറ നേതൃത്വത്തിലാണ് ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്ക് ഡിഡിപി അവതരിപ്പിച്ചപ്പോഴാണ് ക്രഷർ, ഹോട്ടൽ , ബേക്കറി ഉടമകളിൽ നിന്ന് പണം പിരിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥർ ഒന്നടങ്കം വിമർശിച്ചു. ഇതോടെ ഇങ്ങനെ പിരിച്ച പണം തിരിച്ച് കൊടുക്കാൻ ഡിജിപി നിർദ്ദേശിച്ചു. പൊലീസിൻെറ സ്പോർട്സ് ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷമെടുത്ത് മേള നടത്താൻ തീരുമാനിച്ചു. എല്ലാ മാസവും പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് സ്പോർട്സ് ആവശ്യങ്ങൾക്ക് പണം പിടിക്കുന്നുണ്ട്. പൊലീസ് സംഘടമകൾ നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് സിഎസ്ആർ ഫണ്ടുമുണ്ട്. അപ്പോഴാണ് ക്വാറി ഉടമകളിൽ നിന്ന് ഉൾപ്പടെ പണം പിരിച്ചത്