കോട്ടയം: കുറവിലങ്ങാട് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം നടത്തിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ. സ്വകാര്യ ബസ് ജീവനക്കാരനായ കടപ്ലാമറ്റം സ്വദേശിയാണ് പടിഞ്ഞാറേകോട്ടയിൽ റിന്റോ ജേക്കബിനെ (32)യാണ് കുറവിലങ്ങാട് എസ്.ഐ ഗൗതം ഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 ന് രാത്രിയിലായിരുന്നു കുറവിലങ്ങാട് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടന്നത്. ഇവിടെ 32000 രൂപയോളം സൂക്ഷിച്ചിരുന്നതായാണ് ജീവനക്കാരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് കേസിലെ പ്രതിയായ റിറ്റോ ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത്. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ ഗൗതംഹരി, എസ്.ഐമാരായ അഭയ് ചന്ദ്ര്, ജേക്കബ് പി.ജോയി, മഹേഷ് കൃഷ്ണ, എ.എസ്.ഐ അരുൺകുമാർ,സിപിഒമാരായ അരുൺ എ.എ, രാജു, സിപിഒ ഡ്രൈവറായ അശ്വിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്വകാര്യ ബസുകളിൽ മാറി മാറി ജോലി ചെയ്യുന്ന ഇയാൾ അടിപിടി കേസുകളിൽ അടക്കം പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.