സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍




തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സി.ബി.ഐ.യുടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന ഡിവൈ.എസ്.പി വർഗീസ് പി.തോമസ് കോടതിയിൽ മൊഴി നൽകി.
പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി എസ്.സനിൽ കുമാറിനോടാണ് സാക്ഷി ഇങ്ങനെ മൊഴി നൽകിയത്.
1993-ൽ ഡിവൈ.എസ്.പി. ആയ താൻ കേസ് എടുക്കുമ്പോൾ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. സി.ബി.ഐ. ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് കിട്ടിയ നിർദേശപ്രകാരം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ആയിടയ്ക്കാണ് ഹംസ വധക്കേസിന്റെ അന്വേഷണവും നടന്നു കൊണ്ടിരുന്നത്. കേസ് ആദ്യം അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് എസ്.പി. മൈക്കിളിന്റെ കീഴിൽ ഡിവൈ.എസ്..പി. കെ.സാമുവലാണ് കേസ് അന്വേഷിച്ചിരുന്നത്.
എറണാകുളം ആർ.ഡി.ഒ. കോടതിയിൽ നിന്ന് കേസിനാസ്പദമായ തൊണ്ടിമുതലുകൾ കെ.സാമുവൽ വാങ്ങി എടുത്തിരുന്നെങ്കിലും ഇവയൊന്നും തനിക്ക് കൈമാറിയിരുന്നില്ലെന്നും സാക്ഷി മൊഴി നൽകി.
അന്വേഷണത്തിൽ മേലുദ്യോഗസ്ഥനായ എസ്.പി. ത്യാഗരാജന്റെ ഇടപെടൽ ഉണ്ടായപ്പോൾ സ്വമേധയാ വിരമിക്കലിൽ പ്രവേശിച്ചതായും വർഗീസ് പി.തോമസ് കോടതിയെ അറിയിച്ചു.
Previous Post Next Post