.
കൊച്ചി: ഇന്നലെ രാത്രി അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിൻ്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഈ ഡിജിറ്റൽ തെളിവിലൂടെ സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻ്റ് പറയുന്നു.
സ്വർണക്കടത്തിലെ മുഖ്യസൂത്രധാരക സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ വ്യക്തമാക്കുന്നു.
കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടിൽ ശിവശങ്കർ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതിൽ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നുണ്ട്.
അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തുമെന്നാണ് വിവരം. ഒരാഴ്ചത്തെ കസ്ററഡി ആവശ്യപ്പെടാനാണ് എൻഫോഴ്സ്മെൻ്റ് നീക്കം.
ശിവശങ്കറിൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.