സോളാർ പീഡനക്കേസ് അന്വേഷണം സജീവമാക്കി ക്രൈംബ്രാഞ്ച്; എ.പി അനിൽകുമാറിനെ ചോദ്യം ചെയ്യും


തിരുവനന്തപുരം :സോളാർ ലൈംഗിക പീഡനക്കേസ് അന്വേഷണം  സജീവമാക്കി ക്രൈംബ്രാഞ്ച്. കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. കേസിൽ അരോപണ വിധേയനായ മുൻ മന്ത്രി എ. പി അനിൽകുമാർ എംഎൽഎയെ ഉടൻ വിളിച്ചു വരുത്തും.

ഒരിടവേളയ്ക്ക് ശേഷം സോളാർ കേസ് വീണ്ടും സജീവമാവുകയാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ സോളാർ സംരംഭക നൽകിയ ലൈംഗിക പീഡന പരാതികളിലാണ് ക്രൈംബ്രാഞ്ച് നിർണായക നടപടികളിലേക്ക് കടക്കുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ തെളിവെടുപ്പ് ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മുൻ മന്ത്രി എ. പി അനിൽ കുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകാതെ നോട്ടീസ് നൽകും. മന്ത്രിയായിരുന്ന സമയത്തെ അനിൽകുമാറിന്റെ യാത്രാ വിവരങ്ങൾ വിശദമായി ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മറ്റ് ആരോപണ വിധേയരെയും വിളിച്ചു വരുത്തിയേക്കും. തെളിവെടുപ്പ് നടപടികൾ വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, നേരത്തെ കോൺഗ്രസിലായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണ് കേസുകൾ.2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകൾ പിന്നീട് പുരോഗതിയില്ലാതെ മരവിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയായാലുടൻ വിശദമായ നിയമോപദേശവും അന്വേഷണ സംഘം തേടിയേക്കും

Previous Post Next Post