വാളയാർ: തമിഴ്നാട്ടിൽനിന്നും ഓട്ടോറിക്ഷയിൽ കടത്തിയ അറുപത്തിമൂന്നു കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് വാളയാർ അതിർത്തിയിൽനിന്നും ഇവർ പിടിയിലായത്.
തമിഴ്നാട് തേനി സ്വദേശികളായ ജയശീലൻ (36), കാദർ (36), ഓട്ടോഡ്രൈവർ ഈറോഡ് സ്വദേശി കേശവൻ (36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഈറോഡ് ജില്ലയിലെ പെരുന്തുറയിൽനിന്നും പാസഞ്ചർ ഓട്ടോറിക്ഷയിലാണ് കേരളത്തിലേക്കു കഞ്ചാവ് കൊണ്ടുവന്നത്.
വാളയാർ അതിർത്തിയിൽ ഇടപാടുകാർക്കു കൈമാറാൻ നില്ക്കുന്ന സമയത്തു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓട്ടോറിക്ഷയും കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിനു ചില്ലറവിപണിയിൽ 63 ലക്ഷം രൂപ വിലവരും.
തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ള ഇടനിലക്കാർക്കു കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണിത്. ആന്ധ്രയിൽനിന്നും ലോഡുകണക്കിനു കഞ്ചാവാണ് തമിഴ്നാട്ടിൽ സൂക്ഷിച്ച് കേരളത്തിലേക്കു കടത്തുന്നത്. കന്പം, തേനി, ഒട്ടൻഛത്രം, പഴനി, പെരുന്തുറൈ, ദിണ്ടിഗൽ. തിരുപ്പൂർ എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് വില്പന.