നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാര്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനമേറ്റെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. രാജ് കുമാര്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദ്ദനമേറ്റെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍. 

പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് റിപ്പോര്‍ട്ട്  ഇന്ന്മുഖ്യമന്ത്രിക്ക് കൈമാറും. 

ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം ആരംഭിച്ച് ഒന്നര വര്‍ഷത്തിനിടെ രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദ്ദിച്ചതായുളള സാക്ഷി മൊഴികള്‍ വസ്തുതാപരമാണെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ് ഐയുടെ മുറികള്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളില്‍ നിന്ന് തെളിവെടുത്തു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും കഴിഞ്ഞ ഒന്നര വര്‍ഷത്തിനുളളില്‍ പൂര്‍ണമായി പരിശോധിച്ചു.

 കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ ഉണ്ടായിട്ടുളള വീഴ്ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം എന്നിവ ഉള്‍ക്കൊളളിച്ച നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടിലുണ്ട്. 

2019 ജൂലായ് 21നാണ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോസ്റ്റുമോര്‍ട്ടം വരെ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് നടത്തി.
Previous Post Next Post