ഭോപ്പാൽ: വൈദ്യുതി വിതരണക്കമ്പനി ഉപദ്രവിക്കുകയാണെന്ന കാരണത്താൽ കർഷകൻ ആത്മഹത്യാ ചെയ്തു. മധ്യപ്രദേശ് ഛത്തർപുർ ഗ്രാമത്തിലെ മുനേന്ദ്ര രജപുത് ആണ് മരിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. തന്റെ ശരീരഭാഗങ്ങൾ വിറ്റ് വൈദ്യുതി കുടിശിക തിരിച്ചടയ്ക്കാനാണ് കുറിപ്പിൽ പറയുന്നത്.
വൻകിടക്കാർ ലോൺ എടുക്കുമ്പോൾ, അടയ്ക്കാൻ അവർക്ക് സമയവും, എഴുതി തള്ളുകയും ചെയ്യുന്നു. എന്നാൽ, പാവപ്പെട്ടവന്റെ കാര്യത്തിൽ ഇതൊന്നും ശ്രദ്ധിക്കാൻ ആരും ഇല്ലെന്നും ആത്മഹത്യാ കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വൈദ്യുതി വിതരണ കമ്പനിയായ ഡിസ്‌കോം അധികൃതർ കുടിശികയുടെ പേരിൽ ഇദ്ദേഹത്തിന്റെ സൈക്കിളും, ഫ്ലോർ മില്ലും പിടിച്ചെടുത്തിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇദ്ദേഹത്തിന്റെ വിള നശിച്ചതു കൊണ്ടാണ് വൈദ്യുതി ബില്ല് അടയ്ക്കാൻ സാധിക്കാതിരുന്നത്. ഇദ്ദേഹത്തിന് മൂന്ന് പെണ്മക്കളും, ഒരു മകനുമുണ്ട്.