ബാലഭാസ്കറിൻ്റെ മരണം; അസ്വാഭാവികതയില്ലെന്ന് സിബിഐ കു‌റ്റപത്രം, കലാഭവൻ സോബിക്കെതിരെ കേസ്







തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ കു‌റ്റപത്രം. മരണത്തിന് പിന്നില്‍ ഡ്രൈവറായ അര്‍ജുന്റെ അശ്രദ്ധയും അമിതവേഗത്തിലുമുള‌ള ഡ്രൈവിംഗുമാണ് കാരണമെന്നും സിബിഐ കണ്ടെത്തി. തുടര്‍ന്ന് മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് അര്‍ജുനെതിരെയും കേസില്‍ തെ‌റ്റായ വിവരങ്ങളും കൃത്രിമ തെളിവുകളും ഹാജരാക്കിയ സാക്ഷിയായെത്തിയ കലാഭവന്‍ സോബിയ്‌ക്കുമെതിരെ സിബിഐ കേസെടുത്തു.

2018 സെപ്‌തംബര്‍ 25നായിരുന്നു അപകടം. തേജസ്വിനി ബാല സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്‌ടോബര്‍ 2നും മരണമടഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയ്‌ക്കും ഗുരുതര പരിക്കേ‌റ്റിരുന്നു.

ഡ്രൈവറായ അര്‍ജുന് വലിയ പരിക്കുണ്ടായിരുന്നില്ല. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കു‌റ്റപത്രത്തില്‍ 132 സാക്ഷിമൊഴികളും നൂറ് രേഖകളും സമര്‍പ്പിച്ചിരുന്നു.

സംഭവത്തിന് പിന്നില്‍ കള‌ളക്കടത്ത് സംഘമാണെന്നായിരുന്നു അന്നുമുതല്‍ ബന്ധുക്കളുടെ ആരോപണം. അതേസമയം സിബിഐയുടെ കണ്ടെത്തലില്‍ തൃപ്‌തനല്ലെന്നും കേസില്‍ അര്‍ജുനെതിരെ കൊലക്കു‌റ്റവും ഗൂഢാലോചനയും ചുമത്തേണ്ടതാണെന്നും വേണ്ടിവന്നാല്‍ പുനരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും ബാലഭാസ്‌റിന്റെ അച്ഛന്‍ ഉണ്ണി അറിയിച്ചു.

Previous Post Next Post