കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

 
ന്യൂഡൽഹി: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെ നിന്നുള്ള യാത്രികർക്ക് അഞ്ച് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹി, കർണാടക, ഉത്തരാഖണ്ഡ്, മണിപ്പുർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാവൂ. ഡൽഹിയിലേയ്ക്ക് വിമാനം, ട്രെയിൻ, ബസ് എന്നീ മാർഗ്ഗങ്ങളിൽ എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോർട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാർഗ്ഗം മറ്റു വാഹനങ്ങളിൽ എത്തുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ മാർച്ച് 15 വരെയാണ് ഈ നിയന്ത്രണം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും.
      കർണാടകവും കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തി വിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്- കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കൂ.
       ഒരിക്കൽ മാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്ര ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയിൽ കരുതണം. ആംബുലൻസിൽ രോഗികളുമായി വരുന്നവർ ആശുപത്രിയിലെത്തിയാൽ ഉടൻ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിലേ കർണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയിൽ പുറത്തു നിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടൻ കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.
     തിങ്കളാഴ്ച മുതൽ കർണാടകം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡ്ക്ക, ജാൽസൂർ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവിൽ കാസർകോട് ജില്ലയിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. തിങ്കളാഴ്ച ഈ റോഡുകളിൽ ചെക്പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിക്കുകയും മറ്റു റോഡുകൾ അടയ്ക്കുകയും ചെയ്തു.


Previous Post Next Post