ഒരു മനുഷ്യന്‍ രക്ഷപ്പെടുന്നത് പുള്ളിക്കിഷ്ടമല്ല ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് പിസി ജോര്‍ജ്

കോട്ടയം : തന്റെ യുഡിഎഫ് പ്രവേശനത്തില്‍ തടസ്സം നിന്ന പ്രധാന വ്യക്തി ഉമ്മന്‍ചാണ്ടിയാണെന്ന് പിസി ജോര്‍ജ്. യുഡിഎഫ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നിട്ടും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാതെ പോയതെന്നും പിസി ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോണിംഗ് ഷോയിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

‘ഒരു മനുഷ്യന്‍ രക്ഷപ്പെടുന്നത് പുള്ളിക്കിഷ്ടമല്ല,’ പിസി ജോര്‍ജ് പറഞ്ഞു.

‘കെ കരുണാകരനെയും എകെ ആന്റണിയെയും പാലം വലിച്ചവര്‍ ഇന്ന് പിന്നെ ബാക്കിയുള്ളവരെ പാലം വലിക്കുന്നതിന് കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള വിരോധത്തിന്റെ കാരണം ഉടന്‍ തന്നെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും പിസി പറഞ്ഞു.

‘ ഉമ്മന്‍ചാണ്ടിക്ക് എന്നോടുള്ള വിരോധമെന്താണെന്ന കാര്യം താമസിയാതെ പരസ്യപ്പെടുത്താന്‍ പോവുകയാണ്. അപ്പോള്‍ കേരളത്തിലെ സ്ത്രീജനങ്ങളും പുരുഷജനങ്ങളുമൊക്കെ ഉമ്മന്‍ചാണ്ടി ആരാണെന്ന് മനസ്സിലാക്കിക്കോളം,’ പിസി ജോര്‍ജ് പറഞ്ഞു. യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജ് വിമര്‍ശിച്ചത്. യുഡിഎഫ് ജിഹാദികളുടെ പാര്‍ട്ടിയായി മാറിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

‘ എനിക്ക് യുഡിഎഫിന്റെ അഭിപ്രായമൊന്നും കേള്‍ക്കേണ്ട കാര്യമില്ല. എനിക്കവരുടെ പിന്തുണയും വേണ്ട. യുഡിഎഫിന്റെ പ്രവര്‍ത്തകരുണ്ട് വളരെ മാന്യന്‍മാരാണ്. നേതാക്കന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണ്. അതിന്റെ ചരിത്രമൊക്കെ ഞാന്‍ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണ്. ഞാന്‍ പൂഞ്ഞാറില്‍ ജനപക്ഷം സെക്യുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയല്ലേ. അവരല്ലേ ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗ് ഇപ്പോള്‍ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോള്‍ ആ പാര്‍ട്ടിയെ മതേതരര്‍ക്കോ, ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോ?പിസി ജോര്‍ജ് പറഞ്ഞു
Previous Post Next Post