കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍. ”ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഇനിയും ലോക്ഡൗണിലേക്ക് പോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതിനൊപ്പം ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്. ഏതെങ്കിലും മേഖലകളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്താല്‍ അവിടെ പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരും.”- മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് അവതാളത്തിലാകുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍: ”മുഖ്യമന്ത്രി കൊവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികള്‍ക്കൊന്നും മുഖ്യമന്ത്രി പോയിട്ടില്ല. എന്തുണ്ടായാലും വിവാദമുണ്ടാക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. കൊവിഡ് പോസിറ്റീവായപ്പോള്‍ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.”
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആരോപിച്ചിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമാണെന്ന് വ്യക്തമാക്കണം. നാലാം തീയതിയാണ് രോഗം ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോട്ടോക്കോള്‍ ലംഘനമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയില്‍ അല്ല മുഖ്യമന്ത്രി പെരുമാറിയത്. ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാമെന്നാണോയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശൈലജ ടീച്ചറുടെ പ്രതികരണം.