മന്ത്രിസഭാ രൂപീകരണം; ഏകാംഗ കക്ഷികളുമായി നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു; നിലപാട് വ്യക്തമാക്കാതെ സിപിഐഎം


മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി സിപിഐഎം നടത്തിയ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. ഇന്ന് ഏകാംഗ കക്ഷികളുമായി നടത്തിയ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരുമായാണ് ഇന്ന് ചര്‍ച്ചകള്‍ നടന്നത്. എല്ലാ കക്ഷികളും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. 17ന് ചേരുന്ന ഇടതുമുന്നണി യോഗത്തിന് മുന്‍പ് വീണ്ടും ചര്‍ച്ച നടത്താമെന്ന് സിപിഐഎം അറിയിച്ചു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എന്‍സിപി. ജെഡിഎസ് എന്നീ മൂന്ന് കക്ഷികളുമായുള്ള ചര്‍ച്ച കഴിഞ്ഞദിവസം നടന്നിരുന്നു. ആദ്യം നടന്ന കേരള കോണ്‍ഗ്രസ് എം ചര്‍ച്ചയില്‍ രണ്ട് മന്ത്രി സ്ഥാനം ആവശ്യുപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രണ്ട് മന്ത്രി സ്ഥാനം നല്‍കുന്നതിലെ ബുദ്ധിമുട്ട് സിപിഐഎം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും എന്ന നിലയിലാവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പരിഗണിക്കുക.

ജെഡിഎസും ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്‍ജെഡിയും ജെഡിഎസും ഒന്നിക്കുക എന്ന നിര്‍ദ്ദേശമാണ് സിപിഐഎം മുന്നോട്ട് വെച്ചത്. നേരത്തെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ സിപിഐഎം ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ എല്‍ജെഡിയുടെ എതിര്‍പ്പാണ് ഇതിന് തടസ്സമെന്ന് ജെഡിഎസ് അറിയിച്ചു. എന്‍സിപിയും ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനമുള്ളത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഒറ്റഘട്ടമായി സത്യപ്രതിജ്ഞ ചെയ്യും. 99 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തുടര്‍ഭരണമെന്ന ചരിത്രനേട്ടം കേരളത്തില്‍ കുറിച്ചിരിക്കുന്നത്. സിപിഐഎമ്മിന് 67ഉം സിപിഐയ്ക്ക് 17ഉം സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.
أحدث أقدم