ജോവാൻ മധുമല
ദുബൈ:ദുബൈ എക്‌സ്‌പോയിലേക്ക് ലോകത്തെയാകമാനം സ്വാഗതം ചെയ്യുകയാണ് യു.എ.ഇ. ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്ത് യു.എ.ഇ രാഷ്ട്ര നേതാക്കളും സ്ഥാപനങ്ങളും എക്‌സ്‌പോ കൗണ്ട്ഡൗൺ സജീവമാക്കി. എക്‌സ്‌പോ വേദിയിലെ അൽവാസൽ ഡോമിലും ബുർജ് ഖലീഫയിലും 100 ദിന കൗണ്ട് ഡൗൺ അടയാളപ്പെടുത്തി ഇന്നലെ മുതൽ വിളക്കുകൾ തെളിഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ പരിപാടിയാണിത്. 192 പവലിയനുകളും 30,000 വോളൻറിയേഴ്‌സും എക്‌സ്‌പോക്കായി ഒരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക, വിജ്ഞാന മേളയായിരിക്കും ഇത്. സാമ്പത്തിക, സാംസ്‌കാരിക വികസനത്തിനാകും എക്‌സ്‌പോ വഴിയൊരുക്കുക.
യു.എ.ഇയുടെ സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, സാങ്കേതിക മേഖലകളെ ഉടച്ചുവാർക്കാനൊരുങ്ങുന്ന എക്‌സ്‌പോ ഒക്ടോബർ ഒന്നിനാണ് തുടങ്ങുക. അഞ്ച് വർഷം മുൻപ് തുടങ്ങിയ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് തുടങ്ങേണ്ടിയിരുന്നതാണ്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഹാമാരിയാണ് എക്‌സ്‌പോ നീട്ടിവെക്കാൻ ഇടയാക്കിയത്. വാക്‌സിനേഷൻ പരമാവധി ജനങ്ങളിലേക്കെത്തിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറക്കാനാണ് യു.എ.ഇയുടെ പദ്ധതി. എക്‌സ്‌പോയിലെ സന്ദർശകർക്ക് വാക്‌സിൻ നിർബന്ധമാക്കില്ലെന്നും അറിയിച്ചിരുന്നു.