തിരുവല്ല/ ജവാന്‍ റമ്മില്‍ നേരത്തെയും വെള്ളം കയറി കൊണ്ടിരിക്കുകയായിരുന്നു. സ്പിരിറ്റ് തട്ടിപ്പ് തുടങ്ങിയിട്ട് കാലമേറെയായി എന്നാണു കേസുമായി ബന്ധപെട്ടു ഏറ്റവുമൊടുവിൽ കിട്ടിയിരിക്കുന്ന മൊഴി. ജവാന്‍ റം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ് നേരത്തെയും മറിച്ചുവിറ്റിരുന്നതായി കണ്ടെത്തലാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്പിരിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ടാങ്കര്‍ ലോറി ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുമ്പും സ്പിരിറ്റ് മറിച്ചുവിറ്റിരുന്നതായി കണ്ടെത്തിയത്. ഇതിനായി നാലുതവണയായി പ്രതി അരുണ്‍കുമാറിന് താന്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിരിക്കുന്നത്.
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലേക്കെത്തിച്ച രണ്ട് ടാങ്കര്‍ ലോറികളില്‍ നിന്ന് നാലുതവണയായാണ് മധ്യപ്രദേശിലെ സെന്തുവിലെ ഡിസ്റ്റിലറിക്ക് സ്പിരിറ്റ് ഊറ്റി വിറ്റത്. എറണാകളത്തെ സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ വ്യവസ്ഥ പ്രകാരം ആറുമാസം കൊണ്ട് 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാര്‍ കാലാവധിയിലാണ് സ്പിരിറ്റ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയതെന്നാണ് കണ്ടെത്തിയത്.
മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റിന്റെ അളവില്‍ കുറവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു ആദ്യഘത്തില്‍ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 20000 ലിറ്റര്‍ സ്പിരിറ്റില്‍ ആണ് ക്രമക്കേട് കണ്ടെത്തിയത്. ഫാക്ടറിയില്‍ എത്തിച്ച ടാങ്കില്‍ നിന്നും പത്ത് ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് മുമ്പും വ്യാപകമായി തന്നെ സ്പിരിറ്റ് കൊള്ള ഇവിടെ നടന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന വിലകുറഞ്ഞ റം ആയ ജവാന്‍ എന്ന ബ്രാന്റുല്‍പാദിപ്പിക്കുന്നത് ഇവിടെയാണ്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അരുണ്‍ കുമാര്‍, സിജോ തോമസ്, നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ആകെ 7 പ്രതികളാണുള്ളത്. ജനറല്‍ മാനേജര്‍ ഉൾപ്പടെയുള്ള വമ്പൻമാർക്ക് ഈ കോലായിൽ വിഹിതമുണ്ടായിരുന്നു എന്നാണു വിവരം. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം കേസിലെ നാലാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട വമ്പന്മായെ രക്ഷിക്കാനുള്ള സമ്മർദ തന്ത്രങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നും വിവരമുണ്ട്.