കാസര്‍കോട്: ഓണ്‍ലൈന്‍ പഠനത്തിനിടെ അധ്യാപകനുമായുള്ള ബന്ധം പുറത്തറിഞ്ഞ വിഷമത്തില്‍ 13 കാരി ജീവനൊടുക്കി.
കളനാട് വില്ലേജ് ഓഫീസിന് സമീപത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ശാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമ (13) യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായ സഫയെ പുലര്‍ച്ചെ ഇളയ കുട്ടിയെ ശൗചാലയത്തില്‍ കൊണ്ടുപോകുന്നതിന് മാതാവ് എഴുന്നേറ്റപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അധ്യാപകനുമായി സോഷ്യല്‍ മീഡിയ വഴിയുള്ള ചാറ്റിങ് രക്ഷിതാക്കളും ബന്ധുക്കളും വിലക്കിയതിന്റെ മനോവിഷമത്തിലാണ് 13 കാരി ജീവനൊടുക്കിയതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ മരണത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ് സഫ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു സൈബര്‍ സെല്ലിന് കൈമാറി.
വാട്സ്ആപ്, ഫെയ്‌സ്ബുക് ചാറ്റിങ് ഏതു സ്വഭാവത്തിലുള്ളതാണെന്നും ഏതെങ്കിലും തരത്തില്‍ വഴിതിരിഞ്ഞു പോയിട്ടുണ്ടോ എന്നും സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സഫ ഫാത്തിമയുമായി സ്‌കൂളിലെ ഒരു അധ്യാപകന്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നതായി പറയുന്നുണ്ടെങ്കിലും തെളിവ് ഇല്ലാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.
പെണ്‍കുട്ടിയുടെ ചാറ്റിങ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുകയും വിലക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് പരാതി പറയുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങളുടെ പേരില്‍ പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നു.
*ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056*