കോഴിക്കോട് : ചേവരമ്പലം കൂട്ടബലാത്സംഗ കേസിൽ പ്രതികളെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികളും അറസ്റ്റിലായതോടെയാണ് തെളിവെടുപ്പ് നടത്തിയത്. ഫ്‌ളാറ്റ് പോലീസ് അടച്ചുപൂട്ടുകയും ചെയ്തു
ചേവരമ്പലത്തെ രാരുക്കുട്ടി എന്ന ഫ്‌ളാറ്റിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറോളം പേരാണ് ഫ്‌ളാറ്റിൽ മുറിയെടുത്തത്. ഇതിലേറെയും വിദ്യാർഥികളാണ്. അതേസമയം തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു. ഫ്‌ളാറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു
കൊല്ലം സ്വദേശിനിയായ യുവതിയാണ് ഫ്‌ളാറ്റിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ്, കെ എ അജ്‌നാസ്, നെടുവിൽപൊയിൽ എൻ പി വീട്ടിൽ ഫഹദ് എന്നിവരാണ് പ്രതികൾ. അജ്‌നാസാണ് യുവതിയെ ടിക് ടോക്ക് വഴി പരിചയപ്പെട്ട് കോഴിക്കോടേക്ക് വിളിച്ചുവരുത്തിയത്.
ബുധനാഴ്ച രാത്രി കോഴിക്കോട് എത്തിയ യുവതിയെ കാറിൽ കയറ്റി ഫ്‌ളാറ്റിലെത്തിക്കുകയും അജ്‌നാസ് ആദ്യം പീഡിപ്പിക്കുകയുമായിരുന്നു. പിന്നാലെ മറ്റ് പ്രതികളെ റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവതിക്ക് ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗം ചെയ്തു.
പീഡനത്തിനിടെ യുവതിക്ക് ശ്വാസംമുട്ടലും ബോധക്ഷയവും സംഭവിച്ചു. ഇതോടെ പേടിച്ച പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുകയായിരുന്നു.