കോട്ടയം: പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന്‍ ബിഷപ്പിനെതിരെ പ്രതികരിച്ചവര്‍ക്കെല്ലാം രൂക്ഷ വിമര്‍ശനവും വിവാദ പ്രസ്താവനകളുമായി പിസി ജോര്‍ജ്.
ക്രിസംഘി വിളിയില്‍ പ്രതികരണവുമായി പി സി ജോര്‍ജ്. താങ്കളെ ക്രി സംഘി എന്ന് സോഷ്യൽ മീഡിയയിൽ വിളിക്കുന്നു എന്നത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അവന്റെ വാപ്പയെ സന്തോഷത്തോടെ വിളിക്കുന്ന പേരാണ് എന്നേം വിളിക്കുന്നത് എന്നായിരുന്നു പിസിയുടെ മറുപടി. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
കേരളത്തിൽ നടക്കുന്നത് താലിബാനിസം ആണെന്നും പിസി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി ഇതിന് പിന്തുണ നൽകുന്നത് ശരിയാണോ എന്നും ജോർജ് ചോദിച്ചു. വിശ്വാസികളോട് സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാർച്ച് നടത്തി. അതിനെ നിയന്ത്രിക്കാൻ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത് എന്നും പിസി ജോർജ് ചോദിക്കുന്നു. താലിബാനിസ്റ്റുകൾ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാർച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത്.
മുണ്ടക്കയത്ത് കാണാതായ ജസ്ന യുടെ സംഭവവും താലിബാനിസം ആണെന്നും ജോര്‍ജ് ആരോപിച്ചു.
കുർബാനയ്ക്കിടെ വൈദികൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രതികരിച്ച കന്യാസ്ത്രീകളെയും പിസി ജോർജ് അധിക്ഷേപിച്ചു.
സഭയിൽ നിന്നും പുറത്താക്കിയ കുറേ മറ്റേ സാധനങ്ങൾ എന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തോട് പിസി ജോർജ് പ്രതികരിച്ചത്. “മഠത്തിലെ കന്യാസ്ത്രീ എന്ന് പറയരുത്. സഭയിൽ നിന്ന് പുറത്താക്കപ്പെട്ട്, ഉടുപ്പ് ബലമായിട്ട് ഇട്ടോണ്ട് നടക്കുന്ന കുറേ മറ്റേ സാധനങ്ങള്, അത്രയേ ഉള്ളൂ.. ഹൈക്കോടതിയ്ക്ക് മുന്നിൽ സത്യാഗ്രഹം കുത്തിയിരുന്നവളുമാരല്ലേ, അതിനെപ്പറ്റിയൊക്കെ വർത്താനം പറയാതെ. എന്നോട് ചോദിക്കരുത് അതൊന്നും.
വേറെ വല്ലയിടത്തും പോയി ചോദിച്ചോ” പിസി ജോർജ് പറഞ്ഞു.അതിന്‍റെ സ്വഭാവമൊക്കെ, ഞാൻ പറയണോ, എന്നെക്കൊണ്ട് പറയിക്കേണ്ട ഇനി, പറയിച്ച് അതിന് കേസും വഴക്കും വേണ്ട. അതുകൊണ്ട് മിണ്ടുന്നില്ല ഞാൻ” പിസി ജോർജ് പറഞ്ഞു.
കുർബാനയ്ക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെയായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കഴിഞ്ഞദിവസം പ്രതിഷേധിച്ചത്. പാലാ ബിഷപ്പിന്‍റെ വിവാദ പരമാർശത്തിന്‍റെ പശ്ചാത്തലത്തിൽ മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമയാണ് മാധ്യമങ്ങളോട് പറഞ്ഞത്. പാലാ മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പറഞ്ഞുകൊണ്ട് വർഗീയത വിതയ്ക്കുന്ന രീതിയിലുള്ള പ്രസംഗമാണ് വൈദികൻ നടത്തിയതെന്നും സിസ്റ്റർ വ്യക്തമാക്കിയിരുന്നു
കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തിൽ മാലിന്യക്കൂമ്പാരം വെച്ചതായും പി സി ജോർജ് ആരോപിച്ചു. ഇത് താലിബാൻ ഭീഷണിയാണ് എന്നായിരുന്നു ജോർജിന്റെ ആരോപണം. നിലവില്‍ പീരുമേട്ടില്‍ ആണ് അറക്കല്‍ പിതാവ് താമസിക്കുന്നത്. അദ്ദേഹം ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ ആണ് മാലിന്യക്കൂമ്ബാരം കല്ലറയില്‍ സ്ഥാപിച്ചത്. ചാക്കുകെട്ടില്‍ ആണ് മാലിന്യക്കൂമ്ബാരം വെച്ചത്. ഇത് ബോധപൂര്‍വം ചെയ്തതാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.
എസ്ഡിപിഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍ ആണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. ഇവിടെ എസ്ഡിപിഐ വളര്‍ത്തിയത് ജോര്‍ജ് ആണെന്ന ആരോപണം നിലനില്‍ക്കെയാണ് ഇദ്ദേഹത്തിന്റെ തന്നെ വിമര്‍ശനം. കോണ്‍ഗ്രസ് അംഗത്തെ രണ്ടാഴ്ച തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇന്നലെ വോട്ടെടുപ്പിന് കൊണ്ടുവന്നതെന്നും ഈരാറ്റുപേട്ടയില്‍ സിപിഎം കള്ള കച്ചവടമാണ് നടത്തിയത് എന്നും ജോര്‍ജ് ആരോപിക്കുന്നു.