കോട്ടയം: സംസ്ഥാനത്ത് വാക്സിൻ വിതരണം ലക്ഷ്യം കൈവരിയ്ക്കാനായില്ല. 18 കഴിഞ്ഞ 21 ലക്ഷം പേർ ഇനിയും ഒന്നാം ഡോസ് വാക്സിൽ എടുത്തിട്ടില്ല.
കുത്തിവയ്പ് എടുക്കില്ലെന്ന കടുംപിടുത്തവും അലർജി ഉൾപ്പെടെ രോഗങ്ങളുള്ളവരുടെ വിമുഖതയും ചില മത വിശ്വാസങ്ങളും കാരണമാകുന്നതായാണ് സർക്കാരിന്റെ വിലയിരുത്തൽ.
18 വയസ് കഴിഞ്ഞവരിൽ 92.5% പേരാണ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവർ. രണ്ടു ഡോസും കിട്ടിയവർ 41 ശതമാനം. ലക്ഷ്യം വച്ചത് രണ്ടു കോടി അറുപത്തെട്ട് ലക്ഷം പേരെയെങ്കിൽ, വാക്സീനെടുത്തവർ 2 കോടി 47 ലക്ഷം പേർ മാത്രം.
ഇരുപത്തൊന്ന് ലക്ഷം പേർ ഇപ്പോഴും വാക്സീൻ പ്രതിരോധത്തിന് പുറത്താണ്. എറണാകുളം ജില്ല ലക്ഷ്യം പൂർത്തീകരിച്ചു. പത്തനംതിട്ട 99 ശതമാനത്തിനും വയനാട് 98 ശതമാനത്തി നും ഇടുക്കിയിൽ 94 ശതമാനംപേർക്കും ആദ്യ ഡോസ് ലഭിച്ചു. ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകൾ 93% ലക്ഷ്യം കൈവരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളാണ് ഏറ്റവും പിന്നിൽ. ചിലർ കുത്തിവയ്പ് എടുക്കുന്നതിനോട് കടുത്ത എതിർപ്പിലാണ്. ഇതര ചികിൽസാ മാർഗ്ഗങ്ങൾ രക്ഷിക്കുമെന് വിശ്വസിക്കുന്നവരുമുണ്ട്. ഇനിയൊരു വിഭാഗം ആളുകളെ തീവ്രമത വിശ്വാസങ്ങൾ കുത്തിവയ്പിൽ നിന്ന് വിലക്കുന്നു. അലർജിയുള്ളവർക്കും വാക്സീൻ പേടിയുണ്ട്. മറ്റ് ഗുരുതര അസുഖങ്ങുള്ള ഒരു വിഭാഗവും വാക്സീനെടുത്തിട്ടില്ല.
കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തതിനാൽ കുത്തിവയ്പ് എടുക്കാൻ കഴിയാത്ത കുറേപ്പേരുമുണ്ട്. ഇപ്പോഴും പ്രതിദിനം 100ലേറെ പേർ കോവിഡ് ബാധിച്ചു മരിക്കുന്നു. ഏറെയും വാക്സീൻ സ്വീകരിക്കാത്തവരോ രണ്ടു ഡോസും പൂർത്തീകരിക്കാത്തവരോ ആണ്. ഇതു ചൂണ്ടിക്കാട്ടി എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നാണ് സർക്കാർ നിർദ്ദേശിക്കുന്നത്.