കേരളത്തില്‍ 82% പേരില്‍ കൊവിഡ് ആന്റിബോഡി സാന്നിധ്യമെന്ന് പഠനം


കേരളത്തില്‍ 82 % ആളുകള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍. 40 % കുട്ടികളില്‍ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു സൂചന.
14 ജില്ലകളില്‍നിന്ന് 30,000 സാംപിളുകള്‍ ശേഖരിച്ചുനടത്തിയ പഠനത്തിന്റെ വിശകലനം പുരോഗമിക്കുകയാണ്. അന്തിമ കണക്കുകളില്‍ മാറ്റം വരാം. കൊവിഡ് ബാധിച്ചോ വാക്‌സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്നറിയാനാണു സര്‍വേ നടത്തിയത്. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ കൊവിഡ് ബാധ മാത്രമാണ് ആന്റിബോഡിക്കു കാരണം. 18 കഴിഞ്ഞവര്‍, 5-17 പ്രായക്കാര്‍, തീരദേശവാസികള്‍, ഗര്‍ഭിണികള്‍, ചേരിനിവാസികള്‍, 18 വയസ്സിനു മുകളിലുള്ള ആദിവാസികള്‍ എന്നിവരിലാണു പരിശോധന നടത്തിയത്.
തീരദേശത്ത് 90 % വരെ ആന്റിബോഡി സാന്നിധ്യമുണ്ട്. അതേസമയം, കുട്ടികളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്റിബോഡി കുറവാണ്. സ്‌കൂളുകള്‍ തുറക്കാന്‍ ഈ ഫലം കൂടി പരിഗണിക്കുന്നുണ്ട്. ഐസിഎംആര്‍ നടത്തിയ ദേശീയ സര്‍വേയില്‍ കേരളത്തില്‍ 44.4 % പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. കുട്ടികളുടെ സാംപിള്‍ ശേഖരിച്ചിരുന്നില്ല.
أحدث أقدم