തിരുവനന്തപുരം : തിരുവനന്തപുരത്ത് ഭർത്താവിന്‍റെ സഹോദരന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി വൃന്ദയാണ് മരിച്ചത്.
സംഭവത്തിന് ശേഷം വിഷം കഴിച്ചെന്ന സംശയത്തിൽ പ്രതി സിബിൻ ലാലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നും ഭർത്താവും സഹോദരനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.
എട്ട് മാസത്തോളമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു വൃന്ദ. യുവതി സ്ഥിരമായി പൊയ്ക്കൊണ്ടിരുന്ന ടൈലറിങ് കടയിലെത്തിയാണ് സിബിൻ ലാൽ കൈയിൽ കരുതിയിരുന്ന ഇന്ധനം ഒഴിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ പിറകെ ഓടി കൈയിലിരുന്ന പന്തം കത്തിച്ച് എറിഞ്ഞു. യുവതിക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതി സിബിൻ ലാലിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെയും അന്നേ ദിവസം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.