ഹലാല്‍ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ആരെങ്കിലും തുപ്പിയ ഭക്ഷണം വിളമ്പും എന്ന് സംശയമുളള ഹോട്ടലില്‍ നിന്ന് താന്‍ ഭക്ഷണം കഴിക്കില്ലെന്ന് മോഹന്‍ദാസ് പറഞ്ഞു. കേരളത്തില്‍ ആര്‍ക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ആരേയും ഉപരോധിക്കാനോ വഴക്കിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമുസ്ലീമായി ജനിച്ചു എന്ന ഒരു കുറ്റമല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും അതിന് തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണ് ശിക്ഷയെന്ന് അറിയില്ലായിരുന്നുവെന്നും മോഹന്‍ദാസ് കട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ ഹലാല്‍ ഹോട്ടല്‍ ബഹിഷ്‌കരണത്തെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ബിജെപിയുടെ വക്താവ് സന്ദീപ് വാര്യരെ തള്ളിക്കൊണ്ടാണ് ടി ജി മോഹന്‍ദാസ് രംഗത്തെത്തിയത്.
മുസ്ലീമിന്റെ ഹോട്ടലില്‍ ഹിന്ദു കുശിനിപ്പണി ചെയ്യുന്നുണ്ട്; കൃസ്ത്യാനി പൊറോട്ട അടിക്കുന്നുണ്ട്; അവരുടെ ജോലി പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കരുത്. പകരം എന്റെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. തുപ്പുന്നില്ല ഊതുന്നേയുള്ളൂ എന്നും കേള്‍ക്കുന്നു! ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തില്‍ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ സമുദായങ്ങള്‍ തമ്മിലുള്ള വിശ്വാസ്യത നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാര്‍ കഴിച്ചോളും. അല്ലാത്തവര്‍ കഴിക്കില്ല. പിന്‍വാതിലിലൂടെ ആരും മതം കടത്താന്‍ നോക്കരുത്.
ഓണക്കിറ്റില്‍ ഒളിപ്പിച്ച് മുഴുവന്‍ പേരെയും ഹലാല്‍ പപ്പടം തീറ്റിച്ചത് മഹാ മോശമായിപ്പോയെന്നും മോഹന്‍ദാസ് കുറ്റപ്പെടുത്തി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചത് മഹാ പാപമായിപ്പോയി. അമുസ്ലീമായി ജനിച്ചു പോയി എന്ന ഒരു കുറ്റം ഞാന്‍ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെന്നും ആ ശിക്ഷ അനുഭവിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ പാർട്ടിയില്‍ നിന്നും നേതാക്കള്‍ വിമർശനം ഉയർത്തിയതോടെ സന്ദീപ് വാര്യർ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.