ചികിത്സ സഹായധനം സ്വരൂപിക്കാനെന്ന പേരില്‍ പാട്ടുപാടി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ






ശ്രീകണ്ഠപുരം: ചികിത്സ സഹായധനം സ്വരൂപിക്കാനെന്ന പേരില്‍ പാട്ടുപാടി പണം തട്ടിയെടുക്കുന്ന യുവാവിനെ ശ്രീകണ്ഠപുരം സി.ഐ ഇ.പി.സുരേശന്‍ പിടികൂടി. കൊല്ലം അഞ്ചാലംമൂട് മഞ്ജു ഭവനില്‍ പനയാന്‍ മനീഷാണ്​ (41) പിടിയിലായത്. ചികിത്സ സഹായധന സമാഹരണത്തിന് ശ്രീകണ്ഠപുരം ടൗണില്‍ മൈക്ക് ഉപയോഗിച്ച്‌ പാട്ടുപാടി പണം പിരിക്കാന്‍ അനുമതി തേടിയാണ് ഞായറാഴ്ച മനീഷ് ശ്രീകണ്ഠപുരം പൊലീസ് സ്​റ്റേഷനിലെത്തിയത്. പെരിനാട്ടെ അനീഷ് എന്ന വൃക്കരോഗിയുടെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് ധനസമാഹരണം എന്നാണ് പറഞ്ഞത്.

കഴിഞ്ഞയാഴ്ച കാസര്‍കോട്ട്​ ഒരു അനാഥാലയത്തിന് ധനസമാഹരണത്തിന് പാട്ടുപാടാന്‍ ഉച്ചഭാഷിണിക്ക് അനുമതി തേടിയെത്തിയ സംഘം തട്ടിപ്പുകാരാണെന്ന് കണ്ടെത്തിയിരുന്ന​ു. എ.എസ്.ഐ പി.കെ. അഷ്​ടമൂര്‍ത്തിയും എസ്.ഐ എ.വി. ചന്ദ്രനും ഇയാളെ പലതവണ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പ് സൂചന ലഭിക്കുകയായിരുന്നു.

പെരിനാട്ടെ അനീഷി​‍ന്‍െറ ബന്ധുക്കളെ ഫോണില്‍ വിളിച്ചപ്പോഴാണ്, ഇങ്ങനെയൊരു ചികിത്സ കമ്മിറ്റിയെക്കുറിച്ച്‌ അറിയില്ലെന്നും വൃക്കരോഗിയായ അനീഷിന് വേണ്ടി നാട്ടില്‍ ചികിത്സ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് സി.ഐ ഇ.പി. സുരേശന്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തി​‍ന്‍െറ പല ഭാഗത്തും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയയാളാണ് മനീഷെന്ന് വ്യക്തമായത്. അത്തോളി, പേരാമ്ബ്ര, കുണ്ടറ, അങ്കമാലി എന്നിവിടങ്ങളില്‍ ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെ 12ഓളം കേസുകളില്‍ പ്രതിയാണ് മനീഷ്.

പേരാമ്ബ്ര പൊലീസി​‍ന്‍െറ പിടികിട്ടാപ്പുള്ളി കൂടിയാണ് ഇയാള്‍. 2012 -14 വര്‍ഷങ്ങളിലാണ് ഇയാള്‍ പല കേസുകളിലും പ്രതിയായതെന്നും തെളിഞ്ഞു. ഫോണ്‍ ഉപയോഗിക്കാതെ പലയിടത്തും ചികിത്സ ധനസഹായമെന്നുപറഞ്ഞ് ഗാനമേള നടത്തി പണം സമാഹരിച്ച്‌ ഒളിവില്‍ കഴിയുകയായിരുന്നു മനീഷെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ വിവിധ നഗരങ്ങളിലായി ഒരാഴ്ചയിലധികമായി ഇയാള്‍ പാട്ടുസംഘവുമായി കറങ്ങുകയായിരുന്നു.
ശ്രീകണ്ഠപുരം പൊലീസ് മനീഷിനെ പേരാമ്ബ്ര പൊലീസിന് കൈമാറി. ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ മനീഷി​‍ന്‍െറ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അവര്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ലത്രെ. പാട്ടുപാടാന്‍ വിളിച്ചതിനെത്തുടര്‍ന്നാണ് അഞ്ചുപേര്‍ മനീഷിനൊപ്പം വന്നത്. വാഹനം വാടകക്കെടുത്തതായിരുന്നു. അതിനാല്‍ പൊലീസ് ഇവരെ താക്കീത് ചെയ്ത്​ വിട്ടയച്ചു.

♦️
Previous Post Next Post