കാൺപൂരിൽ നടന്ന വൻ കള്ളപ്പണ വേട്ടയിൽ പീയുഷ് ജെയ്ൻ എന്ന സുഗന്ധവ്യാപാരിയിൽ നിന്ന് പിടികൂടിയത് 177 കോടി രൂപയുടെ കള്ളപ്പണം.
ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്. അഞ്ച് നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. പിന്നീടിവ കണ്ടെയ്‌നർ ലോറിയിൽ ഉദ്യോഗസ്ഥർ കൊണ്ടുപോയി
പീയുഷിന്റെ വീട്ടിൽ പ്ലാസ്റ്റിക് കവറിൽ റിബൺ കൊണ്ട് പൊതിഞ്ഞ നിലയിലാണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചത്. ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ചിത്രങ്ങൾ ആരെയും അമ്പരിപ്പിക്കുന്നതാണ്. പീയുഷിന്റെ കാൺപൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്.
പീയുഷ് ജെയ്‌ന് നാൽപത് കമ്പനികളുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ അടുപ്പക്കാരനാണ് പീയുഷ് ജെയ്ൻ