പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം; കാറില്‍ സഞ്ചരിച്ച അച്ഛനെയും മകളെയും നാലംഗ സംഘം ആക്രമിച്ചു




തിരുവനന്തപുരം:  പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശി ഷായ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച കേസിലുള്‍പ്പെട്ട പ്രതിയും ഗുണ്ടാസംഘത്തിലുണ്ട്. 

പാര്‍ക്ക് ചെയ്തിരുന്ന ഗുണ്ടകളുടെ കാര്‍ മുന്നോട്ടെടുക്കുമ്പോള്‍, എതിരെ വന്ന കാര്‍ നിര്‍ത്തിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് അച്ഛനും മകള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. അക്രമികള്‍ മകളെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയുണ്ട്. 

നിരവധി കേസുകളിലെ പ്രതിയും, മാസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുകളുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവന്റെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 
Previous Post Next Post