ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രളയ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്ത് നിന്നാണ് മിസൈൽ പരീക്ഷണം നടത്തിയത്.
ഡി.ആർ.ഡി.ഒ നിർമ്മിച്ച സർഫസ് ടു സർഫസ് മിസൈലിന്റെ പരീക്ഷണമാണ് നടന്നത്. വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്റെ എല്ലാ സംവിധാനങ്ങളും പൂർണമായി പ്രവർത്തിച്ചതായി അധികൃതർ അറിയിച്ചു. 150 കിലോമീറ്റർ മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർക്കാൻ സാധിക്കുന്ന മിസൈൽ ഉടൻ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.
ആധുനിക സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിരിക്കുന്ന മിസൈലിന്റെ പരീക്ഷണം കഴിഞ്ഞാൽ സായുധ സേനയ്‌ക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഇതിന് സാധിക്കുമെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ.ജി.സതീഷ് റെഡ്ഡി പറഞ്ഞു. മൊബൈൽ ലോഞ്ചറിൽ നിന്ന് വിക്ഷേപണം നടത്താൻ സാധിക്കുന്ന മിസൈലിൽ അത്യാധുനിക നാവിഗേഷൻ സിസ്റ്റവും ഇന്റഗ്രേറ്റഡ് ഏവിയോണിക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
333 കോടി രൂപയാണ് ഇതിനായി ചെലവായത്. ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പ്രോഗ്രാമിന്റെ ഭാഗമായ പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനമാക്കിയാണ് പ്രളയ് ബാലിസ്റ്റിക് മിസൈൽ നിർമ്മിച്ചിരിക്കുന്നത്.
മിസൈൽ പരീക്ഷണം വിജയകരമാക്കിയ ഡിആർഡിഒയുടെ പ്രവർത്തനത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സർഫസ് ടു സർഫസ് മിസൈലിന്റെ അതിവേഗ വികസനത്തേയും പരീക്ഷണത്തേയുമാണ് അദ്ദേഹം പ്രശംസിച്ചത്.