കൊളംബോ: ശ്രീലങ്കയിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ (പത്തു കോടി യു.എസ്. ഡോളർ) വാഗ്ദാനം. ‘ക്യൂൻ ഓഫ് ഏഷ്യ’ എന്നു പേരുനൽകിയിരിക്കുന്ന രത്നം സ്വന്തമാക്കാൻ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മുന്നോട്ടുവന്നത്. എന്നാൽ, വിഷയത്തിൽ സർക്കാർ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രത്നങ്ങളുെടയും ആഭരണങ്ങളുടെയും ചുമതലയുള്ള മന്ത്രി ലോഹൻ രത്വാത് പറഞ്ഞു.
കണ്ടെത്തി മൂന്നുമാസത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് രത്നത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 310 കിലോഗ്രാമാണ് ഭാരം. രത്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്നപുരയിലെ സ്വകാര്യഭൂമിയിൽനിന്നായിരുന്നു കണ്ടെത്തൽ. നിലവിൽ ശ്രീലങ്കൻ ദേശീയ രത്ന ആഭരണ അതോറിറ്റിയുടെ ലാബിലാണ് സൂക്ഷിച്ചിട്ടുള്ളത്.
കമ്പനിയും രത്നത്തിന്റെ ഉടമസ്ഥനുമായി വിലപേശൽ തുടരുകയാണെന്ന് ഷിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
രത്നത്തിന് 1486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്ന ഗവേഷകർ അറിയിച്ചതായി ഉടമസ്ഥൻ അടുത്തിടെ പറഞ്ഞിരുന്നു. ചൈന, യു.എസ്. രാജ്യങ്ങളിൽനിന്നും വൻകിട കച്ചവടക്കാർ രത്നം സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്