കുട്ടികൾക്കു പകരം പട്ടിയെയും പൂച്ചയെയും വളര്‍ത്തുന്നത് സ്വാർത്ഥത:വിമർശനവുമായി മാർപാപ്പ




കുട്ടികൾക്കു പകരം വളർത്തുമൃഗങ്ങളെ സ്വീകരിക്കുന്നത് സ്വാർത്ഥതയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നടന്ന പൊതുസമ്മേളനത്തിൽ കുടുംബബന്ധങ്ങളുടെയും കുട്ടികളെ വളർത്തുന്നതിന്റെയുമെല്ലാം പ്രാധാന്യം വിവരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ ഒരുതരത്തിലുള്ള സ്വാർത്ഥത കണ്ടുവരുന്നുണ്ട്. ചിലർക്ക് കുട്ടികളുണ്ടാക്കാൻ താൽപര്യമില്ല. ചിലർക്ക് ഒരു കുട്ടി മാത്രമേയുണ്ടാകൂ. പകരം, കുട്ടികളുടെ സ്ഥാനത്ത് പട്ടികളും പൂച്ചയുമൊക്കെയുണ്ടാകും അവർക്ക്. ഇക്കാര്യം പറഞ്ഞാൽ ജനങ്ങൾ ചിരിക്കും. എന്നാൽ, യാഥാർത്ഥ്യം അതാണ്-ഫ്രാൻസിസ് മാർപാപ്പ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയുമെല്ലാം നിഷേധമാണ് ഈ ആചാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യകുലത്തെ ക്ഷയിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുമത്. ജീവശാസ്ത്രപരമായ കാരണങ്ങളാൽ കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തവർ ദത്തെടുക്കുന്ന കാര്യം പരിഗണിക്കണം. അച്ഛനും അമ്മയുമാകുന്നത് പേടിക്കേണ്ട കാര്യമല്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
കുട്ടികൾക്കുപകരം മൃഗങ്ങളെ വളർത്തുന്നതിനെ വിമർശിച്ച് മാർപാപ്പ സംസാരിക്കുന്നത് ഇതാദ്യമായല്ല. കുട്ടികൾക്കുപകരം വളർത്തുമൃഗങ്ങളെ സ്വീകരിക്കുന്നത് സാംസ്‌കാരിക ശോഷണത്തിന്റെ മറ്റൊരു പ്രതിഭാസമാണെന്ന് 2014ൽ അദ്ദേഹം പ്രസ്താവിച്ചിരുന്നു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെക്കാളും എളുപ്പമുള്ളതാണ് വളർത്തുമൃഗങ്ങളുമായുള്ള വൈകാരികബന്ധങ്ങളെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Previous Post Next Post