പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും - ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍


_*ന്യൂഡല്‍ഹി*: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്._ _ഉത്തരേന്ത്യയില്‍ ഉള്ളതിനേക്കാള്‍ ദക്ഷിണേന്ത്യയിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നത് ആശങ്കയാണ്. എന്നാല്‍ മാര്‍ച്ച് മാസത്തോടെ കോവിഡ് അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞനായ സമീരന്‍ പാണ്ഡ._

_ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ പേര്‍ക്ക്‌ ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാര്‍ച്ച് 11 ആകുമ്പോള്‍ കോവിഡ് അവസാനിക്കുമെന്നാണ് പാണ്ഡ പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനാണ് സമീരന്‍ പാണ്ഡ. കോവിഡ് പ്രതിരോധത്തില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു._

_മുംബൈ ഡല്‍ഹി എന്നീ നഗരങ്ങളില്‍ കേസുകള്‍ പരമാവധിയിലെത്തിയോ എന്ന് ഉറപ്പിക്കാന്‍ രണ്ട് ആഴ്ച കൂടി കാത്തിരിക്കണം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം പല രീതിയിലാണ് സംഭവിക്കുന്നത്._ _ഡിസംബര്‍ 11ന് ആരംഭിച്ച ഒമിക്രോണ്‍ മൂന്ന് മാസം വരെ തുടരുമെന്നതിനാലാണ് മാര്‍ച്ച് 11 ആകുമ്പോള്‍ അവസാനിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു._
_രാജ്യത്തെ സംസ്ഥാനങ്ങളോട് കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രോഗത്തിന്റെ പല വ്യാപനഘട്ടങ്ങളിലും ടെസ്റ്റിങ്ങിലും അതിനുള്ള രീതികളിലും മാറ്റം വരുത്തേണ്ടതായി വരും._ _വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്._

أحدث أقدم