കോവിഡ് ബാധിച്ച മകനെ കാറിന്റെ ‍ഡിക്കിയിൽ പൂട്ടിയിട്ടു! അധ്യാപിക അറസ്റ്റിൽ




 



വാഷിങ്ടൺ : മകന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് കാറിന്റെ ഡിക്കിയിൽ പൂട്ടിയിട്ട സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം. ടെക്‌സസിൽ അധ്യാപികയായ സാറാ ബീമി (41)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മകനുമായി സമ്പർക്കം വരാതിരിക്കാനാണ് അധ്യാപിക ഇങ്ങനെ ചെയ്തത്. 

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 13 വയസുള്ള മകനെ സാറ കാറിന്റെ ഡിക്കിയിൽ പൂട്ടിയിട്ടത്. ആദ്യം നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. 

ഇവിടെ വെച്ച് ചിലർ കാറിന്റെ ഡിക്കിയിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ടു. തുടർന്ന് യുവതിയോട് കാര്യം തിരക്കിയപ്പോളാണ് മകൻ ഡിക്കിയ്ക്കുള്ളിലുണ്ടെന്ന് ഇവർ വെളിപ്പടുത്തിയത്. 

പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുള്ളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവർത്തകർ പരിശോധന നടത്താൻ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുള്ളൂവെന്നായിരുന്നു ആരോഗ്യ പ്രവർത്തകരുടെ നിലപാട്. 

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും അതിനു ശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പൊലീസ് അറിയിച്ചു. ഭാഗ്യവശാൽ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. 


Previous Post Next Post