തിരുവനന്തപുരം: സോളാര്‍ മാനനഷ്ട കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വിഎസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത് ഉപാധികളോടെ.
പതിനഞ്ച് ലക്ഷം രൂപ വിഎസ് സബ് കോടതിയില്‍ കെട്ടിവെക്കണമെന്ന ഉപാധികളോടെയാണ് വിധിക്ക് സ്റ്റേ അനുവദിച്ചത്. നേരത്തെ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സബ് കോടതിയിലാണ് തുക കെട്ടിവെക്കേണ്ടെത്.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി സോളാര്‍ നടത്തിപ്പ് നടത്തിയെന്ന് വിഎസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി മാനനഷ്ട കേസ് നല്‍കിയത്.
2013 ജൂലൈ ആറിനായിരുന്നു ആരോപണം ഉന്നയിച്ചത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സന്തോഷ് കുമാര്‍ മുഖേന ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കി. പ്രസ്താവന പിന്‍വലിച്ച മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടിരൂപ മാനഷ്ടം ആവശ്യപ്പെട്ട് നോട്ടീയച്ചു.
വി.എസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടി 2014ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. 10 ലക്ഷത്തിപതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇത്.
2019 സെപ്തംബര്‍ 24ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കി. സാക്ഷികളെയും വിസ്തരിച്ചു. ഒടുവില്‍ ഉമ്മന്‍ചാണ്ടിയെ ജനമധ്യത്തില്‍ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ വ്യാജ പ്രചാരണം നടത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുക കൂടാതെ ആറു ശതമാനം പലിശ നല്‍കാനും പ്രിന്‍സിപ്പല്‍ സബ് കോടതി ആവശ്യപ്പെട്ടു.