ട്വന്റി ട്വന്റി പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് മർദനമേറ്റത്.
ഇദ്ദേഹം ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി കെ ദീപുവിനാണ് ക്രൂരമർദ്ദനമേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ വയറ്റിൽ ഉൾപ്പെടെ പല ആന്തരിക മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി.
ഇതിനിടെ സിപിഎം പ്രവർത്തകരായ ഒരുപറ്റം ആളുകൾ ദീപുവിനെ മർദിച്ചുവെന്നാണ് പരാതി. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.