'പാകിസ്ഥാനിലെ 1,000 ചൈനീസ് പൗരന്മാരുടെ ജീവൻ മുൾമുനയിൽ'; കാരണം ഇങ്ങനെ, സുരക്ഷ ശക്തമാക്കി

 


ഇസ്ലാമബാദ്: ചൈനയ്ക്ക് പാകിസ്ഥാനിൽ സുരക്ഷയിൽ വിശ്വാസം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷയുടെ ഭാഗമായി തങ്ങളുടെ നീക്കങ്ങൾ പോലീസിനെ അറിയിക്കുവാനാണ് ചൈന പൗരന്മാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പാകിസ്ഥാനിൽ ചൈനീസ് വംശജർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകിയിരിക്കുന്നത് എന്ന് പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലുള്ള 1,000 ത്തിലധികം ചൈനീസ് പൗരന്മാരോട് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി അവരുടെ നീക്കങ്ങൾ പോലീസിനെ അറിയിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ പൗരന്മാരുടെ പ്രത്യേകിച്ച് ചൈനീസ് പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് ഇസ്ലാമബാദ് പോലീസിലെ ഡിസ്ട്രിറ്റ് ഫോറിൻ സെക്യൂരിറ്റി സെൽ സംഘടിപ്പിച്ച വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കമുണ്ടായിരിക്കുന്നത്.


ഇസ്ലാമബാദിൽ താമസിക്കുന്ന ചൈനീസ് വംശജരേക്കുറിച്ച് വിശദവിവരങ്ങൾ അടങ്ങിയ സർവേ റിപ്പോർട്ട് യോഗത്തിൽ പങ്കുവച്ചതായും പാക് മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിവിധ കമ്പനികൾ, വ്യവസായങ്ങൾ, ജീവനക്കാർ, മൂന്ന് ഡസണോളം വരുന്ന പ്രോജക്റ്റുകൾ എന്നിങ്ങനെ വിവിധ ജോലികളിലായി ആയിരക്കണക്കിന് ചൈനീസ് പൗരന്മാരാണ് പാകിസ്ഥാന്റെ തലസ്ഥാനത്ത് താമസിക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളറിന്റെ ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുമായി ബന്ധമുള്ള ചൈനക്കാർക്ക് സുരക്ഷാ സേനയുടേയും അർദ്ധസൈനിക സേനയുടേയും സുരക്ഷാ കവചം നൽകിയിട്ടുണ്ടെന്നും മാധ്യമം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്കായി കൂടുതൽ സുരക്ഷാ സേനയേയും ഇറക്കിയിട്ടുണ്ട്. ചൈനീസ് പൗരന്മാർക്ക് അവരുടെ യാത്ര ചെയ്യുന്ന സമയത്ത് പോലീസ് സ്റ്റേഷനുകളുടെ എസ്എച്ച്ഒമാർ, സെക്യൂരിറ്റി ഡിവിഷൻ അല്ലെങ്കിൽ പട്രോളിംഗ് യൂണിറ്റ് എന്നിവ സുരക്ഷാ പരിരക്ഷ നൽകുമെന്ന് യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാൻ എസ്എച്ച്ഒമാരെയും ചുമതലപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൈനീസ് പൗരന്മാരുടെ വീടുകൾക്ക് പുറത്ത് പട്രോളിങ്ങ് സ്റ്റാഫിന്റെ വിന്യാസം വർദ്ധിപ്പിച്ചതായും സുരക്ഷാ സേനയേക്കുറിച്ച് പരിശോധനകൾ നടത്തുന്നതിനും എസഎച്ച്ഒമാരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വസതികൾക്ക് പുറത്തായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഉദ്യോഗസ്ഥർ‌ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് ചൈനീസ് വംശജർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗങ്ങൾ ചേരാൻ പാകിസ്ഥാൻ തയ്യാറായത്.
ഏപ്രിൽ 26ന് കറാച്ചി യൂണിവേഴ്സിറ്റി പരിസരത്ത് ഉണ്ടായ ചാവേറാക്രമണത്തിൽ മൂന്ന് ചൈനീസ് അധ്യാപകർ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഒരു വനിതയാണ് ചാവേറായെത്തി പൊട്ടിത്തെറിച്ചത്. ഇതോടെയാണ് പാകിസ്ഥാനിലെ സുരക്ഷയേക്കുറിച്ച് ചൈനയ്ക്ക് ആശങ്കയുണ്ടായത്.
Previous Post Next Post