അഗ്നിപഥ് പ്രതിഷേധം: ബിഹാറിൽ അറസ്റ്റിലായത് 804 പേർ; യുപിയിൽ 387 പേർ പിടിയിൽ

 


ന്യൂഡൽഹി: രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം തുടരുന്നതിനിടെ കർശന നടപടികളുമായി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളും. പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഭാരത് ബന്ദ് പ്രചരണം കണക്കിലെടുത്ത് കേരളത്തിലുൾപ്പെടെ പോലീസ് മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ ഏറ്റവും കൂടുതൽപേർ അറസ്റ്റിലായത് ബിഹാറിലാണ്. 804 പേരെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ബിഹാറിൽ ജൂൺ 16 മുതൽ 18 വരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 145 എഫ്ഐആർ ആണ് ഞായറാഴ്ച പോലീസ് രജിസ്റ്റർ ചെയ്തത്. 804 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധങ്ങൾ നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും തിരിച്ചറിയുന്നതിനനുസരിച്ച് കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

700 കോടിയിലധികം രൂപയുടെ നഷ്ടമാണ് പ്രതിഷേധത്തിനിടെ റെയിൽവേയ്ക്ക് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്നലെ വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ ഭാരത് ബന്ദ് ആഹ്വാനം നടന്നതിനാൽ പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

ഉത്തർപ്രദേശിലും അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യുപിയിൽ 34 എഫ്ഐആർ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിത്. 387 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ഇന്ന് ( ജൂൺ 20 തിങ്കളാഴ്ച) ഭാരത് ബന്ദ് ആചരിക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു. അഗ്നിപഥിനെതിരെ ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മകളാണ് സോഷ്യൽ മീഡിയയിലൂടെ ബന്ദിന് ആഹ്വാനം ചെയ്തതെന്നാണ് റിപ്പോർട്ട്. പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന യുപി , ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബന്ദ് നടത്തുമെന്ന പ്രചാരണം കണക്കിലെടുത്ത് ബിഹാറില്‍ സംസ്ഥാന പോലീസിനും റെയില്‍വ പോലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. കേരളത്തിലും ബന്ദാഹ്വാനത്തിന്‍റെ പശ്ചാത്തലത്തിൽ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
أحدث أقدم