യുഎഇ: സ്ക്കൂൾ അവധി യുഎഇയിൽ ആരംഭിക്കാൻ തുടങ്ങി. ഇനി നാട്ടിലേക്ക് വരുന്നവരുടെ തിരക്കാണ്. ഇതൊടെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടി. ഇപ്പോൾ ഇതാ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗൊ എയർ സർവീസ് ആരംഭിക്കുന്നു. ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായാണ് തീരുമാനം എത്തിയിരിക്കുന്നത്. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ ഫസ്റ്റ് (ഗോ എയർ) വിമാന സർവീസ് ആരംഭിക്കുന്നത് ഈ മാസം 28നാണ് തുടങ്ങുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരക്കിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവും മാത്രമാണ് നിരക്ക് നൽകേണ്ടത്. ആഴ്ചയിൽ മൂന്ന് സർവീസ് ആണ് ഉണ്ടായിരിക്കുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടായിരിക്കുക. ആദ്യ ഘട്ടത്തിൽ ഇങ്ങനെ ആണെങ്കിലും രണ്ടാമത്തെ ഘട്ടത്തിൽ ഇത് ആഴ്ചയിൽ അഞ്ച് ദിവസമായി സർവീസ് വർധിപ്പിക്കാൻ ആണ് തീരുമാനം. കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് അബുദാബിയിലെത്തും. തിരിച്ച് 11.40ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കൊച്ചിയിലെത്തും. ഇങ്ങനെയാണ് സമയം. ഇപ്പോൾ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും കണ്ണൂരിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസുകൾ നടക്കുന്നുണ്ട്.
എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, എയർഅറേബ്യ അബുദാബി എന്നീ വിമാനങ്ങൾ ആണ് അബുദാബിയിൽ നിന്നും കേരളത്തിലെ മൂന്ന് എയർപോർട്ടുകളിലേക്ക് സർവീസ് നടത്തുന്നത്. കൊവിഡിന് മുമ്പ് കേരളത്തിലെ മറ്റു വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഇത്തിഹാദ് എയർവേയ്സ് ഇപ്പോൾ കൊച്ചിയിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. ഷാർജ, റാസൽഖൈമ, ദുബായ് എന്നിവിടങ്ങളിൽ നിന്നും നിരവധി വിമാനങ്ങൾ കേരളത്തിലെ നാല് എയർപോർട്ടുകളിലേക്കും സർവീസ് നടത്തുന്നുണ്ട്. ഇത്രയും വിമാനങ്ങൾ ഗൾഫിൽ നിന്നും സർവീസ് നടത്തുന്നുണ്ടെങ്കിലും വേനൽ അവധി തുടങ്ങിയാൽ നാട്ടിലേക്ക് വരാൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. ഇനി കിട്ടിയാൽ തന്നെ പൊള്ളുന്ന വിലയും. അവധി കാലത്ത് ബലിപെരുന്നാൾ കൂടി വരുന്നതോടെ വലിയ തിരക്ക് ആയിരിക്കും ഉണ്ടാക്കുക.