കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി വേണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സരിതയുടെ ആവശ്യം തള്ളിയത്. അന്വേഷണ ഏജന്‍സിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍നാകൂവെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും അതുകൊണ്ടുതന്നെ അന്വേഷണം പൂർത്തിയാകുന്നതുവരെ മറ്റാർക്കും രഹസ്യമൊഴി നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായര്‍ അറിയിച്ചു.
അതേസമയം സ്വപ്ന പറയുന്നതിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സരിത എസ്.നായർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞത്. പക്ഷെ ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പിനായി ഹൈക്കോടതിയെ സമീപിക്കും സരിത. രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയത്. തിരുവനന്തപുരത്തും കോട്ടയത്തും ശാഖകളുള്ള ജ്വല്ലറി ഗ്രൂപ്പാണിത്. അതിന്‍റെ തെളിവുകൾ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത അറിയിച്ചു. ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിൽ പി സി ജോർജും നന്ദകുമാറുമാണ്. അജി കൃഷ്ണനും അനിൽ കുമാറും ഗൂഢാലോചനയിൽ ഉണ്ടെന്നും സരിത പറഞ്ഞു.
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ആവശ്യവുമായി നേരത്തെ ക്രൈംബ്രാഞ്ചും രംഗത്തെത്തിയിരുന്നു. അന്നും രഹസ്യമൊഴി നൽകാനാകില്ലെന്ന കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി വ്യക്തമാക്കി. രഹസ്യമൊഴി നല്‍കിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കോടതി കടുത്ത ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോ ഏജന്‍സിക്കോ മാത്രമേ രഹസ്യമൊഴി നല്‍കാന്‍ കഴിയൂ എന്ന നിലപാട് കോടതി ആവര്‍ത്തിച്ചു.