സൗദി: സൗദിയിലെ കമീസ് മുഷൈത്തിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച മലയാളിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ബാബുവിന്റെ മൃതദേഹം ആണ് റിയാദിൽ നിന്നും നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി 10.30 ന് ആയിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാബുവിന്റെ മൃതദേഹം എത്തിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലുലുവിനെ പ്രതിനിധീകരിച്ചു പിആർഒ ജോയ് എബ്രാഹം , മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവരിൽ നിന്നു മകൻ എബിൻ മൃതദേഹം ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കും. ലോക കേരളസഭ ഓപ്പൺ ഫോറം നടക്കുമ്പോൾ ആണ് ബാബുവിന്റെ മകൻ എബിൻ, സൗദിയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ യൂസഫലിക്ക് മുന്നിൽ സഹായാഭ്യർഥനയുമായി എത്തിയത്. ഒരു നിമിഷം പോലും വെെകാതെ അതിനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചു. ഉടൻ കാര്യങ്ങൾ നടത്തുമെന്ന് അദ്ദേഹം അവിടെ നിന്നു തന്നെ ഉറപ്പുനൽകി.
സ്പോൺസറിൽ നിന്നും മാറി മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുമ്പോൾ ആയിരുന്നു ബാബു മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഒരുപാട് കടമ്പകൾ മുന്നിൽ വന്നു. ഈ സമയത്താണ് യുസഫലി ഇടപെടുന്നത്. പിന്നീട് സൗദിയിലെ ലുലു ഗ്രൂപ്പ് അധികൃതർ എത്തി കാര്യങ്ങൾ എല്ലാം ശരിയാക്കുകയായിരുന്നു. ബാബുവിന്റെ സ്പോൺസറെ കണ്ടെത്തി പേപ്പറുകൾ ശരിയാക്കിയതും ലുലു ഗ്രൂപ്പ് അധികൃതർ തന്നെ. ഫൈനൽ എക്സിറ്റ് അടിച്ച ശേഷം ഫോറൻസിക് പരിശോധന പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ എല്ലാ ചെലവുകളും വഹിച്ചത് എം.എ.യൂസഫലിയാണ്.