ഇടുക്കിയില്‍ നിന്ന് ആലുവയില്‍ വെള്ളമെത്താന്‍ എത്ര സമയമെടുക്കും? വിദഗ്ധര്‍ പറയുന്നത്


കൊച്ചി: ഇടുക്കി അണക്കെട്ട് നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഡാം തുറന്ന് 50 ക്യൂസെക്‌സ് വെള്ളം ഒഴുക്കും. പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ഡാം തുറന്നു കഴിഞ്ഞാല്‍ അഞ്ചു മുതല്‍ എട്ടു മണിക്കൂറില്‍ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഒഴുക്കുന്ന ജലത്തിന്റെ അളവ്, ഷട്ടര്‍ എത്ര സമയം തുറന്നു, പെരിയാറിന്റെ ജലനിരപ്പ് ഇവയുടെ എല്ലാം അടിസ്ഥാനത്തില്‍ സമയം വ്യത്യാസപ്പെട്ടിരിക്കുമെന്നും പറയുന്നു. നിലവിലെ ജലനിരപ്പ് 2382.88 അടിയാണ്. അര കൂടി ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് പരിധിയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. റെഡ് അലേര്‍ട്ട് 2382.53 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. വൃഷ്ടിപ്രദേശത്തു മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള അധിക ജലം ഒഴുക്കി വിടുന്നതിനാലും ഇതിനകം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ഏതു സമയത്തും ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടം പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാം ആയ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ നിന്നാണ് വെള്ളം തുറന്നു വിടുക. ഇവിടെ മാത്രമാണ് വെള്ളം തുറന്നു വിടാന്‍ സംവിധാനമുള്ളത്. ഇടുക്കി ആര്‍ച്ച് ഡാമിനും പദ്ധതിയുടെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറില്ല. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ സ്പില്‍വേയിലൂടെ ഒഴുകി ചെറുതോണി പുഴയിലേക്ക് എത്തുന്ന വെള്ളം വെള്ളക്കയത്ത് വെച്ച് പെരിയാറില്‍ ചേരും.

തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാബ്ല വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി എന്നീ ഭാഗങ്ങളിലെത്തും. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. വന്‍തോതില്‍ ജലമെത്തിയാല്‍ നെടുമ്പാശേരി വിമാനത്തില്‍ ഉള്‍പ്പെടെ വെള്ളം കയറുന്ന സാഹചര്യമുണ്ടാകാം. ആലുവാപ്പുഴയില്‍ എത്തുന്ന വെള്ളം അറബിക്കടലിലേക്ക് എത്തും. കടല്‍ കയറി നില്‍ക്കുന്ന സമയമാണെങ്കില്‍ കൂടുതല്‍ കരപ്രദേശങ്ങളിലൂടെ പരന്ന് ഒഴുകാനുള്ള സാധ്യതയുണ്ട്.

أحدث أقدم