കണ്ണൂർ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മാധ്യമപ്രവർത്തകനുമായിരുന്ന കുഞ്ഞനന്തൻ നായർ അന്തരിച്ചു. ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. 97 വയസായിരുന്നു. കണ്ണൂരിലെ നാറാത്തുള്ള വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
ബർലിനിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവർത്തിച്ചിരുന്നു. പന്ത്രണ്ടാം വയസിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി. 1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനോടൊപ്പം ചേരുകയായിരുന്നു.
സിഐഎയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകം രചിച്ചു. 2005ൽ സിപിഎം പുറത്താക്കിയെങ്കിലും 2015ൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. 1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു.
