ചൂണ്ടയിടുന്നതിനിടെ അപകടം; കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി വ്ളോഗർ മരിച്ചു


കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി സ്വദേശി കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. ഫിഷിങ് ബ്ലോഗറായ കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) ആണ് മരിച്ചത്. ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മീൻ പിടിക്കാനായി രാജേഷ് വീട്ടിൽ നിന്നും പോയത്. പിന്നീട് വിവരമൊന്നും ഇല്ലാത്തതിനെത്തുടർന്ന് അധികൃതർ തിരച്ചിൽ നടത്തി വരികയായിരുന്നു. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 3.30ഓടൊണ് രാജേഷ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് രാവിലെ ഏഴ് മണിയോടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരം ഇല്ലാതെ വന്നതോടെ ഭാര്യ അനു പനങ്ങാടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രാജേഷിനായി പിഞ്ചർ ക്രീക്ക് റെസ്ക്യൂ ടീമും ആർസിഎംപിയും ചേർന്ന് തിരച്ചിലിൽ നടത്തിവരികയായിരുന്നു.

ഓഗ്സ്റ്റ് അഞ്ചിന് ലിങ്ക്സ് ക്രീക്ക് ക്യാംപ് ഗ്രൗണ്ടിൽ രാജേഷിന്‍റെ വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് രാജേഷിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് ആർസിഎംപിയെ ഉദ്ധരിച്ച് കനേഡിയൻ വാർത്താ മാധ്യമമായ സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ലിങ്ക്സ് ക്രീക്ക് ക്യാംപ് ഗ്രൗണ്ടിന് 400 മീറ്റർ മാറിയുള്ള വെള്ളച്ചാട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കയ്യിൽനിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടെ തെന്നി വീണതെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മെഡിസിൻ ഹാറ്റിൽ നിന്ന് 310 കിലോമീറ്റർ അകലെയാണ് ക്യാംപ് ഗ്രൗണ്ട്. സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട് നടത്തും. മകൻ: ഏദൻ.
Previous Post Next Post