മുംബൈ: ഭാര്യയുടെ ആൺ സുഹൃത്തിന്റെ കുത്തേറ്റ് ഭർത്താവിന് ദാരുണാന്ത്യം. താനെയ്ക്ക് സമീപം സാന്താക്രൂസിലാണ് സംഭവം. പർവേശ് ശൈഖ് (41) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷാജഹാന്റെ സുഹൃത്തായ അഖീൽ സയ്യദ് (40) ആണ് കൃത്യത്തിന് പിന്നിൽ.
ഭാര്യയുമായി ബന്ധം തുടർന്നു പോകുന്നതിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അഖീൽ സയ്യദിനെ പർവേശ് ശൈഖ് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീടുണ്ടായ തർക്കത്തിൽ അഖീൽ, പർവേശിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് അഖീൽ സയ്യദിനെ വാകോല പൊലീസ് അറസ്റ്റ് ചെയ്തു.
അഖീൽ എന്നയാൾ പർവേശിന്റെ ഭാര്യ ഷാജഹാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പർവേശ് ശൈഖ് അഖീലിനെ വിളിച്ചു വരുത്തിയ സമയത്ത് പർവേശ് കൈയിൽ ഒരു കത്തിയും കരുതിയിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അഖീൽ പർവേശിനെ കുത്തുകയായിരുന്നു.
കോളജ് കാലത്ത് അഖീലുമായി പർവേശിന്റെ ഭാര്യ ഷാജഹാന് ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് അവസാനിപ്പിച്ച് പർവേശുമായി വിവാഹിതയായി. വിവാഹം കഴിഞ്ഞ ശേഷം ഇയാൾ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്താന്‍ നിരന്തരം നിർബന്ധിക്കാറുണ്ടെന്നും പർവേശ് മനസിലാക്കിയിരുന്നു. തുടർന്ന് പർവേശിന്റെ നിർബന്ധപ്രകാരം ഭാര്യ ഷാജഹാൻ അഖീലിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പർവേശ് താനെയിലെ റബോഡിയിൽ താമസിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികൾക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. സൗന്ദര്യ വർധക വസ്തുക്കളും ആഭരണങ്ങളും വിറ്റായിരുന്നു ഇയാൾ ഉപജീവനം നടത്തിയിരുന്നത്. അതിനിടെ, അഖീലുമായുള്ള ബന്ധം ഷാജഹാൻ തുടരുന്ന കാര്യം പർവേശ് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് അഖീലിനെ പര്‍വേശ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്.