'ഗര്‍ഭധാരണ പൂജയ്ക്കിടെ ബലാത്സംഗം, പ്രസാദമെന്ന പേരിൽ നൽകിയത് മയക്കുമരുന്ന്'; ആൾദൈവം മിർച്ചി ബാബ അറസ്റ്റിൽ


ഭോപ്പാൽ: ബലാത്സംഗ കേസിൽ മധ്യപ്രദേശിൽ സ്വയം പ്രഖ്യാപിത ആൾ ദൈവമായ മിർച്ചി ബാബ (സ്വാമി വൈരാഗ്യാനന്ദ ഗിരി) അറസ്റ്റിൽ. ഭോപ്പാലിലെ ആശ്രമത്തിൽ വെച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ചൊവ്വാഴ്ച ഗ്വോളിയോറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭോപ്പാൽ പോലീസും ഗ്വാളിയോർ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ നടപടിയിൽ ബാബയെ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് പിടികൂടി ഭോപ്പാൽ പോലീസിന് കൈമാറിയതായി ഗ്വാളിയർ പോലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. ഐപിസി സെക്ഷൻ 376 പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ മിർച്ചി ബാബയെ ആഗസ്റ്റ് 22 വരെ ജുഡീഷ്യൽ റിമാൻഡ് ചെയ്തതായി അഡീഷണൽ ഡിസിപി റിച്ച ചൗബെ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് മിർച്ചി ബാബയ്ക്കെതിരെ ബലാത്സംഗ പരാതിയുമായി റെയ്‌സൻ സ്വദേശിനിയായ പരാതിക്കാരി പോലീസിനെ സമീപിച്ചത്. ജൂലൈ പതിനേഴിന് ഭോപ്പാലിലെ മിനൽ റെസിഡൻസി കോളനിയിലെ വസതിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഭർത്താവിനൊപ്പം ബാബയെ സമീപിച്ചു. ചില പൂജകൾ ചെയ്യേണ്ടതുണ്ടെന്നും അത് പൂർത്തിയായാൽ ഗർഭം ധരിക്കാനാകുമെന്നും ബാബ ഉറപ്പ് നൽകി. പൂജയുടെ ഭാഗമായി പ്രസാദം എന്ന പേരിൽ ബാബ മയക്കുമരുന്നുകൾ നൽകി. ഇത് കഴിച്ചതിന് പിന്നാലെ ബോധം നഷ്ടമായി. ഇതിനിടെ ബാബ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കി.

പീഡനവിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. ഭയം മൂലം വിവരം ആരോടും പറയാൻ സാധിച്ചില്ല. ഒടുവിൽ സുഹൃത്തിനോട് വിവരം പങ്കുവയ്ക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നുവെന്ന് യുവതി കൂട്ടിച്ചേർത്തു. പീഡനവിവരം വെളിപ്പെടുത്തിയതോടെ യുവതിയുടെ ഭർത്താവ് ഇവരുമായി അകന്നു കഴിയുകയാണ്.
Previous Post Next Post