1994ൽ 450 രൂപ, ഒരു ലഡുവിന് ഇപ്പോൾ വില 24.60 ലക്ഷം രൂപ, എന്താണ് ബാലാപൂർ ഗണേശ് ലഡ്ഡു? കൂടുതൽ അറിയാം


ഹൈദരാബാദ്: ഗണേശോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ബാലാപൂർ ഗണേശ് ലഡ്ഡു സ്വന്തമാക്കാൻ നിരവധി പേരാണ് രംഗത്ത് എത്താറുള്ളത്. ഗണേശോത്സവത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കുന്ന ലഡ്ഡുവിന് പിന്നിൽ നിരവധി ഐതീഹ്യങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ലഡ്ഡു സ്വന്തമാക്കുന്നവർക്ക് ഭാഗ്യം, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ വന്നു ചേരുമെന്നാണ് പറയപ്പെടുന്നത്. ഗണേശ വിഗ്രഹ നിമഞ്ജനത്തിന് മുൻപാണ് ലേലം സംഘടിപ്പിക്കാറുള്ളത്. പ്രധാനപ്പെട്ട ഗണേശ വിഗ്രഹത്തിനു മുന്നിൽ പൂജിച്ച ശേഷമാണ് ലഡ്ഡു ലേലത്തിൽ വെയ്ക്കുക. 1994ലാണ് ലഡു ലേലം ചെയ്യാൻ ആരംഭിച്ചത്. 1994ൽ 450 രൂപയ്ക്കാണ് ലഡു ലേലത്തിൽ പോയിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ വില പടിപടിയായി ഉയരുകയായിരുന്നു. കഴിഞ്ഞ വർഷം 21 കിലോ ഭാരമുള്ള ലഡുവിന് 18.90 ലക്ഷം രൂപയായിരുന്നു ലഭിച്ചിരുന്നു. ഇത്തവണ ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്കാണ്. ഇതോടെ ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റുപോയതിന്റെ പേരിൽ ലഡു റെക്കോർഡ് സൃഷ്ടിച്ചിരിക്കയാണ്. ഈ 21 കിലോ ലഡു 10 ദിവസത്തെ ഗണേശ ആഘോഷത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ചയാണ് ഭക്തർക്കിടയിൽ ലേലം ചെയ്തത്. ഒമ്പത് പേരായിരുന്നു ഈപ്രാവശ്യം ലേലത്തിൽ പങ്കെടുത്തിരുന്നത്. മുൻ വർഷത്തേക്കാൾ 5.7 ലക്ഷം രൂപയിലധികം വിലയ്ക്കാണ് ഈ വർഷം ലഡു വിറ്റത്. വംഗേട്ടി ലക്ഷ്മറെഡ്ഡി എന്നയാളാണ് ലേലത്തിൽ വിജയിച്ചത്. 2021 -ൽ, വൈഎസ്ആർസിപി നേതാവ് ആർവി രമേഷ് റെഡ്ഡിയാണ് 18.9 ലക്ഷത്തിന് ലേലത്തിൽ ലഡ്ഡു സ്വന്തമാക്കിയത്. ഇതുവരെ ലേലം വിളിച്ചതിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച ലേലമായിരുന്നു ഇത്. 2020 -ൽ കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം ലേലം നടത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ലഡ്ഡു കൈമാറുകയായിരുന്നു. ബാലാപൂർ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് ലേലം ചെയ്ത് കിട്ടുന്ന വിനിയോഗിക്കുന്നത്.

أحدث أقدم