തിരുവനന്തപുരം : കടലിന്റെ മക്കൾക്കായി ഓണപ്പാട്ട് ഒരുക്കി ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തിറങ്ങി. അതിരൂപതയിലെ മൂന്ന് കുടുംബങ്ങൾ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓണക്കാലത്തും കടലിന്റെ മക്കളുടെ ദുരിതം തുറന്നെഴുതിയ പാട്ട് ഏവരുടേയും കരളലിയിക്കും. മ്യൂസിഡ് വിഡിയോയുടെ സംഗീതവും രചനയും നിർവഹിച്ചിരിക്കുന്നത് സന്തോഷും ജോർജ് ജോസഫും ചേർന്നാണ്.
പ്രളയ കാലത്ത് കടലിന്റെ മക്കൾ രക്ഷകരായി എത്തിയതും ഒടുവിൽ തീരത്ത് നിന്ന് അവരെ കുടിയിറക്കുന്നതും പാട്ടിൽ പറയുന്നു.
പാട്ടിന്റെ പൂർണ രൂപം :
കടലിന്റെ മക്കൾക്കായൊരോണപ്പാട്ട്
മാവേലിനാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തന്നാർക്കുമൊട്ടില്ല
താനും
വാമനൻ വന്നൊരു മാമുനിയായ്
മൂന്നടി മണ്ണിനിടം ചോദിച്ചു
ഒരു ചോടിൽ മണ്ണുവകഞ്ഞെടുത്തു
മറുചോടിൽ വിണ്ണും കവർന്നെടുത്തു
മാവേലിമന്നൻ തലകുനിച്ചു
നരകത്തിലേക്കങ്ങു തള്ളിയിട്ടു
വാമനൻ വാഴുന്ന കാലം വന്നു
ആമോദമെല്ലാം പടികടന്നു
മാവേലിമന്നനെ വരവേൽക്കുവാൻ നമ്മൾ
തിരുവോണനാളിൽ ഒരുങ്ങിടുന്നു
എന്നോ മറഞ്ഞതാം ആ നല്ലകാലത്തെ
കൊണ്ടാടുവാൻ നാമൊരുങ്ങിടുന്നു
ജാതിഭേദങ്ങളില്ലാത്ത നാട്
സത്യവും നീതിയും വാഴും നാട്
മാലോകരെല്ലാരുമൊന്നു ചേർന്ന്
ആമോദത്തോടെ വസിയ്ക്കും നാട്
മാവേലി നാട്ടിൽ പ്രളയം വന്നു
ദൈവത്തിൽ മക്കൾ നിലവിളിച്ചു
ആ വിളി കേട്ടൊരു സൈന്യം വന്നു
വള്ളങ്ങളേറി തുഴകളേന്തി
അവരുടെ ചുമലിൽ ചവിട്ടി നമ്മൾ
ജീവനിലേക്കു ചുവടുവെച്ചു
കടലിന്റെ മക്കളെയന്നു നമ്മൾ
രക്ഷകരെന്നു ചൊന്നാദരിച്ചു
കടലിന്റെ മീതെയിടം പിടിയ്ക്കാൻ
വാമനൻ വീണ്ടുമവതരിച്ചു
കടലും കരയും വകഞ്ഞെടുത്തു
കാടും മലയുമളന്നെടുത്തു
ദൈവത്തിൻ നാടിന്റെ കാവൽക്കാരെ
തീരത്തു നിന്നും പറിച്ചെറിഞ്ഞു
അഭയമില്ലാതെ അലഞ്ഞിടുന്നോർ
നീതിയ്ക്കായ് നീറിക്കരഞ്ഞിടുന്നോർ.
