പത്തനംതിട്ട: ചെന്നീർക്കരയിൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ സംഘാടകരായ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നീർക്കര നല്ലാനിക്കുന്ന് ഡ്രീംസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പാണ്ടനാട് കീഴ്‌വൻമൂഴിയിൽ പൂപ്പുറത്ത് തകിടിയിൽ വീട്ടിൽ സുരേഷിന്റെ മകൻ നിധീഷ് കുമാർ (26), പാണ്ടനാട് കീഴ്‌വൻമൂഴിയിൽ വാലിയേഴത്ത് വീട്ടിൽ വേണുവിന്റെ മകൻ അഖിൽ വി എസ് (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിൽ നിധീഷ് കുമാർ കേസിൽ ആറാം പ്രതിയും അഖിൽ ഏഴാം പ്രതിയുമാണ്. ഏഴ് പേരടങ്ങിയ സംഘത്തിലെ മറ്റുള്ളവർ ഒളിവിലാണ്. അക്രമികൾ അടങ്ങിയ സംഘം പരിപാടി അലങ്കോലപ്പെടുത്തിയത് ചോദ്യം ചെയ്തപ്പഴാണ് വളണ്ടിയർമാരായ നാലുപേർക്ക് കുത്തേറ്റത്. ചെന്നീർക്കര ഇലവുംതിട്ട നല്ലാനിക്കുന്ന് പ്ലാവ് നിൽക്കുന്നതിൽ വീട്ടിൽ സന്തോഷ്‌കുമാറിന്റെ മകൻ ആരോമൽ (20), ഇയാളുടെ ചേട്ടൻ അഖിൽ, ആരോമലിന്റെ സുഹൃത്തുക്കളായ വിജേഷ്, സുബിൻ എന്നിവർക്കാണ് കുത്തേറ്റത്.
ആരോമൽ, അഖിൽ, വിജേഷ് എന്നിവർക്ക് നെഞ്ചിലും വയറ്റിലും തുടയിലുമാണ് ഗുരുതരയി മുറിവേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സുബിന് കൈയ്യിലാണ് പരിക്ക്. ഒന്നും രണ്ടും മൂന്നും പ്രതികളാണ് ആക്രമണം നടത്തിയത്. തുടർന്ന് എല്ലാവരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. പിടികൂടിയ പ്രതികളുടെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തി. ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
