ഏറ്റുമാനൂരിൽ വയോധികൻ കുത്തേറ്റു മരിച്ചു ,കുത്തിയത് സ്‌കൂഡ്രൈവർ ഉപയോഗിച്ച്

കോട്ടയം ഏറ്റുമാനൂരിൽ വയോധികൻ കുത്തേറ്റു മരിച്ചു. ഏറ്റുമാനൂരിന് സമീപം കട്ടച്ചിറയിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റത്തിനും തർക്കത്തിനുമൊടുവിൽ കുത്തേറ്റയാളാണ് കൊല്ലപ്പെട്ടത്.
പുന്നത്തുറ വെസ്റ്റ് മാമ്മൂട്ടിൽ എം.കെ.കുഞ്ഞുമോനാണ് (69) മരിച്ചത്. കൊല്ലപ്പെട്ടയാളുടെ കൃഷി സ്ഥലത്ത് ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കുഞ്ഞുമോനെ കുത്തിയ കട്ടച്ചിറ രതീഷ് ഭവനിൽ അക്ഷരം രവി (79) പൊലീസ് പിടിയിലായി.

ഇരുവരും മദ്യപിച്ചിരുന്നതായും വാക്കുതർക്കത്തിനിടെ സ്‌കൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നുമാണ് സൂചന. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ട കുഞ്ഞുമോൻ കട്ടച്ചിറയ്ക്കു സമീപത്ത് സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നുണ്ട്.
ഇതിനു സമീപത്തായാണ് രവി താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തിലെ ജോലികൾക്കായി എത്തിയ കുഞ്ഞുമോൻ , ഒരാളെയും ഒപ്പം കൂട്ടിയിരുന്നു. ഇവിടെ എത്തിയ കുഞ്ഞുമോന്റെ ജോലിക്കാരനെ രവി വിളിച്ചുകൊണ്ടു പോയി. രവി ജോലിക്കാരനെ വിളിച്ചു കൊണ്ടു പോയ സ്ഥലത്തേയ്ക്ക് അൽപ സമയത്തിന് ശേഷം കുഞ്ഞുമോൻ എത്തി.തുടർന്ന് ഈ സമയം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, കയ്യിലിരുന്ന സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് രവി കുഞ്ഞുമോനെ കുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. സംഭവത്തിൽ ഉൾപ്പെട്ട രവിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി
أحدث أقدم