കോഴിക്കോട്: മലയാള താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് ജി എസ് ടി രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. കോഴിക്കോട് സ്റ്റേറ്റ് ജി എസ് ടി ഇന്റലിജൻസ് വിഭാഗമാണ് മൊഴി രേഖപ്പെടുത്തിയത്.
താരസംഘടന വിദേശത്തടക്കം നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോ, അംഗത്വമെടുക്കുന്നതിന് ജി എസ് ടി വെട്ടിപ്പ് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
മെഗാഷോകൾ സംഘടിപ്പിക്കുമ്പോൾ ജി എസ് ടി പരിധിയിലുൾപ്പെടുമെങ്കിലും അമ്മ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അമ്മ സംഘടന ട്രസ്റ്റ് ആണെന്നും സംഭാവനയായാണ് പണം സ്വീകരിക്കുന്നതെന്നുമായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്. അതേസമയം ജി എസ് ടി വകുപ്പ് നോട്ടീസ് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ അമ്മ ജി എസ് ടി രജിസ്ട്രേഷനെടുത്തു. നികുതിയായി 45 ലക്ഷം രൂപ അടച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.